ഏരുകുളം നവീകരണം അവസാനഘട്ടത്തില്‍

post

തൃശൂര്‍ : ഒന്നര മാസം മുമ്പ് മണ്ണുമൂടി പാഴ്‌ചെടികള്‍ നിറഞ്ഞ് കിടന്നിരുന്ന കുന്നംകുളം നഗരസഭയിലെ വടുതലയിലെ ഏരുകുളത്തിന് പുനര്‍ജീവന്‍. മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം വീണ്ടെടുക്കുന്നത്. ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടം ഈയാഴ്ച പൂര്‍ത്തിയാവും.

നഗരസഭയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വടുതല, ചെറുവത്താനി പ്രദേശങ്ങളിലെ ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഏരുകുളം. ആര്‍ത്താറ്റ് ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു അവസാനത്തെ പുനര്‍നിര്‍മാണം. ആര്‍ത്താറ്റ് ഗ്രാമമപഞ്ചായത്ത് ഇല്ലാതായിട്ട് 20 വര്‍ഷം പിന്നിട്ടു. ഇതോടെ പാഴ്‌ചെടികള്‍ നിറഞ്ഞ് മണ്ണുമൂടി കുളവും നാശത്തിന്റെ വക്കിലെത്തി.

കെട്ടിടങ്ങളും പാലങ്ങളും പണിയുന്നത് മാത്രമല്ല വികസനമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ.സി. മൊയ്തീന്റെ കാഴ്ചപ്പാടാണ് ഏരുകുളത്തിന് പുനര്‍ജന്മം നല്‍കിയത്. മണ്ണും വെള്ളവും അതിനെ ചുറ്റിപ്പറ്റിയുള്ള ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുക കൂടിയാണ വികസനത്തിന്റെ ലക്ഷ്യമെന്ന ആശയപൂര്‍ത്തീകരണത്തിന്റെ സാക്ഷ്യമാവുന്നു ഏരുകുളം.

കഴിഞ്ഞ മേയിലാണ് നവീകരണത്തിന്റെ ഭാഗമായുള്ള പണികള്‍ തുടങ്ങിയത്. മഴപെയ്ത് വെള്ളം നിറയുന്നതിന് മുമ്പ് മണ്ണ് നീക്കലും മറ്റും നടത്തി. പാതിവഴിയില്‍ നിര്‍ത്തിയ ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കി. കുളത്തിന്റെ ചുറ്റും കൈവരി നിര്‍മിക്കുന്ന പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൗണ്‍സിലര്‍ അനിത സുകുമാരന്റെ നേതൃത്വത്തിലുള്ള വികസന സമിതി അംഗങ്ങളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.