കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കി

post

മലപ്പുറം : ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍  രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍   ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ഒരുക്കിയത്. മഞ്ചേരി കോവിഡ് ആശുപത്രിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. ദൈനംദിന ഭരണ കാര്യങ്ങള്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും. ട്രോമ കെയര്‍ വളന്റിയര്‍മാര്‍ ആണു ഒരു ദിവസം കൊണ്ട് ആസ്പത്രി സജ്ജീകരിക്കാന്‍ സഹായിച്ചത്.

15  ഡോക്ടര്‍മാര്‍, 30 സ്റ്റാഫ് നേഴ്സ്,  30 ക്ലീനിങ്ങ് സ്റ്റാഫുകള്‍ തുടങ്ങിയവരുടെ സേവനം ഇവിടെ ലഭ്യമാകും. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനം ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. അവശ്യമായ ആംബുലന്‍സ് സൗകര്യങ്ങളും  ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവിടെ 150 കിടക്കകള്‍ കൂടി ഒരുക്കി 500 പേര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കാന്‍ സാധിക്കും. രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും  ഡി.എം.ഒ പറഞ്ഞു.

സംസ്ഥാനത്തും ജില്ലയിലും കോവിഡ്-19 രോഗികളുടെ എണ്ണം  അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ദ്രുതഗതിയില്‍ ഒരു ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ചെറിയതോതിലുള്ള രോഗലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യം  ഇവിടെ ലഭ്യമാണ്.  ഗുരുതരമായ  രോഗ ലക്ഷണ മുള്ളവര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍  ചികിത്സ നല്‍കുന്നതിനുള്ള  സാഹചര്യമൊരുക്കുകയാണ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ രോഗ ലക്ഷണമുള്ള എല്ലാവരെയും  ആശുപത്രിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍   സെന്റര്‍ സഹായകമാകും. നാളെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ടീം പരിശോധന നടത്തി, ആവശ്യമായ കാര്യങ്ങള്‍ ഒരുക്കി മറ്റന്നാള്‍ മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, ആര്‍ദ്രം അസി.നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഷിനാസ് ബാബു, കൊണ്ടോട്ടി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദീപ് കുമാര്‍, ഡോ. ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.