അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

post

ആറ് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു 

വയനാട് : അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദേശ സസ്യങ്ങള്‍ വെട്ടിമാറ്റി പ്രദേശിക- സ്വാഭാവിക വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും  കുപ്പാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

അധിനിവേശ സസ്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവയ്ക്ക് പകരമായി പ്രാദേശിക സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വന ഉദ്യാനങ്ങളുടെ പരിപാലനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും വന മഹോത്സവത്തിന്റെ ഭാഗമായി വനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

വയനാട് വന്യജീവി സങ്കേതത്തില്‍ പടരുന്ന അധിനിവേശ സസ്യമായ സെന്നയുടെ നിര്‍മാര്‍ജ്ജനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിഴുതുമാറ്റിയ സ്ഥലത്ത് വീണ്ടും ചെറുതൈകള്‍ മുളച്ച് വരുന്നതിനാല്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഇവ പിഴുത് മാറ്റേണ്ടതുണ്ട്. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് സെന്ന ജില്ലയിലെത്തിയത്. 

ജില്ലയിലെ കുപ്പാടി, മുത്തങ്ങ, തോട്ടാമൂല, തോല്‍പ്പെട്ടി, ഇരുളം, പുല്‍പ്പളളി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും വനം മന്ത്രി കെ. രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10 ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 90 ലക്ഷം രൂപ വീതമാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിന് ലഭിച്ചത്. ഓരോ ഫോറസ്റ്റ് സ്റ്റേഷനിലും ഫോറസ്റ്റ് സ്റ്റേഷന്‍ ബില്‍ഡിംഗ്, ഡോര്‍മിറ്ററി ബില്‍ഡിംഗ്, ആനിമല്‍ റെസ്‌ക്യൂ സെന്റര്‍, വാഹന പാര്‍ക്കിംങ് സൗകര്യം എന്നിങ്ങനെ മൂന്ന് യൂണിറ്റുകളുണ്ട്. ബാത്ത്റൂം സൗകര്യത്തോടു കൂടിയ അഞ്ച് മുറികള്‍, റിക്രിയേഷന്‍ സെന്റര്‍, ഡൈനിംഗ് ഹാള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതാണ് ഡോര്‍മിറ്ററി ബില്‍ഡിംഗ്. 

മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ശിലാഫലക അനാച്ഛാദനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. നഗരസഭാ ചെര്‍മാന്‍ വനമഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ കെ. വിനീഷിന് ഉപഹാരം നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പി&ഡി) ദേവേന്ദ്രകുമാര്‍ വര്‍മ്മ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഇ. പ്രദീപ് കുമാര്‍, രാജേഷ് രവീന്ദ്രന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ കെ. വിജയാനന്ദന്‍, കെ. കാര്‍ത്തികേയന്‍, ഡി.എഫ്.ഒ പി.കെ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.