പൊന്നാനി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധം; യോഗം ചേര്‍ന്നു

post

മലപ്പുറം : പൊന്നാനിയില്‍ കോവിഡ് 19ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. അവശ്യ സര്‍വീസില്‍പ്പെട്ട വകുപ്പുകള്‍ക്ക് സുഗമമായ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കും.

ഭക്ഷ്യധാന്യ വിതരണത്തില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് വിതരണം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പൊന്നാനി നഗരസഭയിലെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിന് ഒരു ദിവസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്. മണ്ണിട്ട് അടച്ച ഇടറോഡുകളിലെ തടസം പൂര്‍ണമായി മാറ്റി ബാരിക്കേഡ് സ്ഥാപിക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് റോഡുകള്‍ തുറന്നു കൊടുക്കാനും യോഗത്തില്‍ തീരുമാനമായി.പൊന്നാനി താലൂക്കിലെ പഞ്ചായത്തുകളിലും നഗരസഭയിലും കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഹോം ഡെലിവറിയാണ് അനുവദിക്കുക. പഞ്ചായത്തുകളില്‍ 10 പലചരക്ക് കടകള്‍ക്കും എട്ട് പച്ചക്കറി കടകള്‍ക്കുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ട്‌മൊത്തവ്യാപര കടകള്‍ക്കും കാലിത്തീറ്റ വില്‍പ്പനക്കും വളം വില്‍പ്പനയ്ക്കും ഓരോരോ കടകള്‍ക്കുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

പൊന്നാനി നഗരസഭയില്‍ 25 പലചരക്ക് കടകള്‍ക്കും 10 പച്ചക്കറിക്കടകള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. നാല് മൊത്തവ്യാപര കടകളുംവളം,  കന്നുകാലി തീറ്റ വില്‍പ്പനക്കും ഓരോരോ കടകള്‍ വീതവും തുറക്കും. നീതി സൂപ്പര്‍മാര്‍ക്കറ്റ്, സപ്ലൈകോ, ത്രിവേണി എന്നിവ ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കും. താലൂക്കിലെ പ്രത്യേക സാഹചര്യത്തില്‍ തിരൂര്‍ ആര്‍.ഡി.ഒക്ക് പ്രത്യേക ചുമതല നല്‍കിയതായും കലക്ടര്‍ അറിയിച്ചു .

പൊന്നാനി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം മെഹറലി, തിരൂര്‍ ആര്‍.ഡി.ഒ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ആറ്റുണ്ണി തങ്ങള്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, താലൂക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,പൊന്നാനി തഹസില്‍ദാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍, സ്പീക്കറുടെയും മന്ത്രിയുടെയും പൊന്നാനി എം.പി യുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.