പ്രവാസി പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

post

തിരുവനന്തപുരം : മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്.

2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.

എന്നാല്‍ കോവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായവാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രീം കേരള പദ്ധതി ആരംഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.

ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്‌ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.

ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍  തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.  

പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. എബ്രഹാം ചെയര്‍മാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി. ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഡ്രീം കേരള കാമ്പയിന്‍, ഐഡിയത്തോണ്‍  ജൂലൈ 15 മുതല്‍ 30 വരെ, സെക്ടറല്‍ ഹാക്കത്തോണ്‍  ആഗസ്റ്റ് 1 മുതല്‍ 10 വരെ, തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍  ആഗസ്റ്റ് 14, പദ്ധതി നിര്‍വഹണം  100 ദിവസം എന്നിങ്ങനെയാണ് സമയക്രമം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.