കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

post

കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും

മലപ്പുറം: ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യതയില്‍ കലക്ടറേറ്റില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് പ്രതിരോധ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ജൂണ്‍ 27 ന് മാത്രം 47 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയും സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗബാധയുണ്ടായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനും നിയന്ത്രണത്തിനുമായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പരിശോധനാഫലം പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

രോഗബാധ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്തും. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്ററി സമ്പര്‍ക്കമുണ്ടായി 14 ദിവസം പൂര്‍ത്തിയാകാത്ത 500 പേരുടെയും ആശാവര്‍ക്കര്‍മാര്‍, കോവിഡ് വളണ്ടിയര്‍മാര്‍, പൊലീസ്, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 500 പേരുടെയും സ്രവ പരിധന നടത്തും. ഇതിന് പുറമെ 60 വയസിന് മുകളില്‍ പ്രായമുള്ള 250 പേരുടെയും സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവര്‍ത്തകരുടെയും സ്രവ പരിശോധനയുമാണ് നടത്തുക. ഇതിനാവശ്യമായപരിശോധനാ കിറ്റുകള്‍ ഇന്ന് ജില്ലയിലെത്തിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പമ്പുകള്‍ രാവിലെ രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പാര്‍സല്‍ മാത്രം അനുവദിക്കും.

അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണം. സന്ദര്‍ശനം അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിച്ച് മാത്രമെ പോകാവു. അയല്‍ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുത്. 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുമായി ഗുഡ്‌സ് വാഹനങ്ങള്‍ ഓടുന്നതിന് തടസമില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്കിലൂടെ അനൗന്‍സ്‌മെന്റ് നടത്തും. 

കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലുള്‍പ്പടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലിലെ 0483 2733251, 2733252, 2733253 നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാവു. സ്രവ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ ലംഘനം കണ്ടെത്തുന്നതിന് വാര്‍ഡുതല ജാഗ്രത സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ സന്ദര്‍ശനങ്ങള്‍, ബന്ധുവീടുകളിലെ സന്ദര്‍ശനം എന്നിവ പരമാവധി ഒഴിവാക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

എ.ഡി.എം. എന്‍. എം. മെഹറലി, ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. എന്‍. പുരുഷോത്തമന്‍, കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.വി. നന്ദകുമാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സിറിയക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയിലെ നാല് ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍

കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.  പുല്‍പറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡും പൊന്നാനി നഗരസഭയിലെ 01, 02, 03, 50, 51 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.