സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 262 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്
സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്തെ ആകെ 262 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 8 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 165 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 20 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
വയനാട് പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രം 94.15 ശതമാനം, കോട്ടയം പറത്തോട് കുടുംബാരോഗ്യകേന്ദ്രം 92.76 ശതമാനം, കണ്ണൂർ മൊകേരി കുടുംബാരോഗ്യകേന്ദ്രം 91.21 ശതമാനം, മലപ്പുറം കൊണ്ടോട്ടി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 95.54 ശതമാനം, കോഴിക്കോട് പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം 91.31 ശതമാനം, വയനാട് പുളിഞ്ഞാൽ ജനകീയ ആരോഗ്യ കേന്ദ്രം 87.01 ശതമാനം, വയനാട് കോക്കടവ് ജനകീയ ആരോഗ്യ കേന്ദ്രം 88.68 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.
എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.