ഭക്ഷ്യസംസ്‌കാരം തിരികെ പിടിക്കാന്‍ പൂമംഗലത്തിന്റെ സ്വന്തം 'മട്ട'

post

തൃശൂര്‍: കേരളത്തിന്റെ തനത് ഭക്ഷ്യസംസ്‌കാരത്തെ തിരികെ പിടിക്കാന്‍ 'പൂമംഗലം മട്ട' എന്ന പേരില്‍ അരി വികസിപ്പിച്ചെടുത്ത് പൂമംഗലം ഗ്രാമപഞ്ചായത്ത്. പൂമംഗലം എന്ന ഗ്രാമം ഇനിമുതല്‍ ഒരു അരിയുടെ പേരിലാകും അറിയപ്പെടുക. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും പൂമംഗലം മട്ടയുടെ പ്രത്യേകതയാണ്.

15 കര്‍ഷകരുടെ കൂട്ടായ്മയിലൂടെ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ച് നാല് ഏക്കറിലായിരുന്നു കൃഷി. ഇതിനായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക പരിശീലനം നേടി. തുടര്‍ന്ന് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പൂമംഗലം പടിയൂര്‍ കോളില്‍ പൂര്‍ണമായും ജൈവരീതിയില്‍ നെല്‍കൃഷി ഇറക്കുകയും വിജയകരമായി വിളവെടുക്കുകയും ചെയ്തു. തവിട് നിലനിര്‍ത്തിയാണ് പൂമംഗലം വിപണിയിലെത്തുന്നത്. അരി കൂടാതെ അരിപ്പൊടി, അവല്‍ എന്നിവയുടെ ഉത്പാദനവുമുണ്ട്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിനകത്ത് മാത്രമാണ് വിപണി ലക്ഷ്യമിടുന്നത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അരിയും അരി ഉത്പന്നങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷും വൈസ് പ്രസിഡന്റ് ഇ ആര്‍ വിനോദും കൃഷി ഓഫീസര്‍ ഷാന്റോ കെ പിയും. കഴിഞ്ഞ നാലുവര്‍ഷമായി നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിവന്ന പ്രവര്‍ത്തനങ്ങളിലൂടെ തരിശ് രഹിത കൃഷിഭൂമി സൃഷ്ടിക്കാന്‍ സാധിച്ചു. 250 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയില്‍ 125 ഹെക്ടറും ഇത്തരത്തില്‍ തരിശ് രഹിത കൃഷിഭൂമിയാണ്. 3900 മീറ്റര്‍ ബണ്ട് വരെ ഇതിനായി സൃഷ്ടിക്കപ്പെട്ടു. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സുഭിക്ഷ കേരളം നടപ്പാക്കിയതോടെ തരിശുരഹിത പൂമംഗലം യഥാര്‍ത്ഥ്യമാകുകയാണ്.