കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി

post

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പ്ലാന്‍ എ, ബി, സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയ 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ വര്‍ധിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറന്റൈന്‍, ചികിത്സ എന്നിവയ്ക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം ഏപ്രിലില്‍ 7,561 ഉം മെയില്‍ 24,695 ഉം ജൂണില്‍ 30,599 ആണ്. സംസ്ഥാനത്ത് പത്തുലക്ഷം പേരില്‍ 109 പേര്‍ക്കാണ് രോഗം (കേസ് പെര്‍ മില്യന്‍) ഉണ്ടായത്. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കില്‍ രാജ്യത്തിന്റേത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിള്‍ പോസിറ്റിവിറ്റി റേറ്റ് കേരളത്തില്‍ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തില്‍ താഴെയാവുക എന്നതാണ് ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20ഉം മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണ്.