എറിയാട് കടല്‍ക്ഷോഭം രൂക്ഷം; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

post

തൃശൂര്‍: എറിയാട് പഞ്ചായത്തിലെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. എറിയാട് പേബസാര്‍, ലൈറ്റ്ഹൗസ്, ചേരമാന്‍ എന്നീ കടപ്പുറങ്ങളിലാണ് വേലിയേറ്റം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. പത്ത് വീടുകള്‍ താമസയോഗ്യമല്ലാതായി. നൂറ് കണക്കിന് വീടുകള്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ജിയോബാഗുകള്‍ സ്ഥാപിക്കാത്ത പ്രദേശത്ത് കൂടിയാണ് കടല്‍വെള്ളം കരയിലേക്ക് കയറുന്നത്. തീരദേശ റോഡുകള്‍ പലതും ഭാഗികമായി തകര്‍ന്നു. എറിയാട് ചന്ത കടപ്പുറത്ത് ജിയോബാഗുകളും മണല്‍ച്ചാക്കുകളും കൊണ്ട് നിര്‍മ്മിച്ച തടയണ കടന്നാണ് കടലെത്തിയത്. സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്കായി എറിയാട് എ എം ഐ യു പി സ്‌കൂളില്‍ ക്യാമ്പ് ആരംഭിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പലരും ഭീതി മൂലം ക്യാമ്പുകളിലേക്ക് മാറാത്ത സ്ഥിതിവിശേഷമാണുള്ളത്. മിക്കവരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറിയിട്ടുണ്ട്. എറിയാട് ചന്ത, ആറാട്ടുവഴി, മണപ്പാട്ടുച്ചാല്‍, അറപ്പ, എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറം, പുതിയ റോഡ് ബീച്ച്, മതിലകം പഞ്ചായത്ത് പൊക്ലായി, ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറെ വെമ്പല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ക്ഷോഭം രൂക്ഷമാണ്. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമായ അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറം ജില്ല കളക്ടര്‍ എസ് ഷാനവാസ് സന്ദര്‍ശിച്ചു. ജിയോ ബാഗ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രദേശങ്ങളില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമാക്കാനുള്ളവരുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും പഞ്ചായത്ത് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടര്‍ക്കൊപ്പം എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, തഹസില്‍ദാര്‍ കെ രേവ, വില്ലേജ് ഓഫീസര്‍ ഷക്കീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.