സുഭിക്ഷ കൃഷിയൊരുക്കി വലപ്പാട് ഗ്രാമപഞ്ചായത്ത്

post

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഗ്രാമമാകാനൊരുങ്ങി വലപ്പാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ 14 ഹെക്ടര്‍ ഭൂമിയില്‍ കൃഷി പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഇതിനായി 33,64,000 രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായി പരിചരിക്കുന്നതിനുമായി ഓരോ വാര്‍ഡിലും കര്‍ഷിക സേന രൂപീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും 35 പേര്‍ വീതമാണ് കര്‍ഷിക സേനയിലുള്ളത്. 

തീരപ്രദേശങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളെ മറ്റ് വാര്‍ഡുകളില്‍ കൃഷിയില്‍ ഉള്‍ക്കൊള്ളിച്ച് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നുണ്ട്. കരനെല്‍ കൃഷി, ജൈവ പച്ചക്കറി, ഇടവേള കൃഷികളാണ് ചെയ്യുന്നത്. പഞ്ചായത്തും കൃഷി ഭവനവും സംയുക്തമായാണ് കൃഷിക്കാവശ്യമായ തൈകളും വിത്തുകളും നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പരിപാടി വലപ്പാട് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവന്‍ നിര്‍വ്വഹിച്ചു. 13-ാം വാര്‍ഡില്‍ കഴിമ്പ്രം ബീച്ചില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് കൂര്‍ക്ക, കൊള്ളി, കുറ്റി പയര്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.