പ്രതിരോധ, പഠന പ്രവര്‍ത്തനങ്ങളില്‍ പുറകോട്ടുപോകരുത്: മന്ത്രി എ സി മൊയ്തീന്‍

post

തൃശ്ശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലും പുറകോട്ടുപോകരുതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍. കുന്നംകുളം നിയോജക മണ്ഡലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ കോവിഡ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തില്‍ ഇതേ വരെ എല്ലാ മേഖലയില്‍ നിന്നും നല്ല പരിശ്രമങ്ങള്‍ ഉണ്ടായതിനാല്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ താഴെത്തലങ്ങളില്‍ നിന്ന് മികച്ച ഇടപെടല്‍ ഇനിയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

മണ്‍സൂണ്‍ കാലമായതിനാല്‍ വെള്ളം കയറുന്ന പ്രദേശങ്ങളില്‍ നിന്ന് ക്വാറന്റൈയിന്‍ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. കോവിഡ് ജാഗ്രതയ്‌ക്കൊപ്പം തന്നെ മറ്റ് മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിയോജക മണ്ഡലത്തില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കോവിഡ് ജാഗ്രത ഇനിയും വിപുലപ്പെടുത്തണ്ടേതുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്നും പനി പരിശോധന ഉപകരണങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

തെരുവ് കച്ചവടക്കാര്‍ക്ക് മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സൗകര്യമുണ്ടാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. പുതിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ എന്നിവ ഇക്കാലയളവില്‍ അനുവദിക്കില്ല. ബാങ്കുകളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. എ ടി എമ്മുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണം. ചുമട്ടു തൊഴിലാളികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കൂടുതല്‍ ബോധവത്ക്കരണം നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലും ശ്രദ്ധ പതിപ്പിക്കണം. ആഴ്ചയില്‍ രണ്ടു ദിവസം മേഖലയിലെ മാര്‍ക്കറ്റുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണം. പൊതു സ്ഥലത്ത് മത്സ്യ കച്ചവടം നിരോധിക്കണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ എല്ലാ പഞ്ചായത്തുകളും ശ്രദ്ധിക്കണമെന്നും. ടി വിയില്ലാത്ത കുട്ടികളെ കണ്ടെത്തി എത്രയും വേഗം പഠനം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തലത്തിലും ബി ആര്‍ സി തലത്തിലും ജാഗ്രത വേണം. നിയോജക മണ്ഡലത്തിലെ നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഹാജരാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി സുമതി, ബസന്ത് ലാല്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍, എസിപി ടി എസ് സി നോജ്, നഗരസഭ  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.