100 ല്‍ 100 ന്റെ മികവുമായി ഇ ക്ലാസ് ചലഞ്ച്

post

പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമായി

കണ്ണൂര്‍ : മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഇ ക്ലാസ്് ചലഞ്ച് പൊതുവിദ്യാഭ്യാസ രംഗത്ത് ജില്ലയില്‍ മറ്റൊരു മുന്നേറ്റമായി. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായപ്പോഴാണ് ജില്ലയില്‍ ഇ ക്ലാസ് ചലഞ്ച് ആരംഭിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. പൊതു കേന്ദ്രങ്ങള്‍ വഴിയും മറ്റു സംവിധാനങ്ങള്‍ വഴിയുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 6520 വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ പഠന സൗകര്യം ഒരുക്കാന്‍ സാധിച്ചു.

3.38 ലക്ഷം വിദ്യാര്‍ഥികളാണ് ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി ജില്ലയിലുള്ളത്. ഇതില്‍ 3.31 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്വന്തം വീടുകളില്‍ പഠന സൗകര്യമുള്ളത്. ബാക്കി വരുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി പഠനം സാധ്യമാകുകയാണ്് ഇ ക്ലാസ് ചലഞ്ചിലൂടെ. ജില്ലയില്‍ 534 പൊതു കേന്ദ്രങ്ങളാണ് ഇതുവരെയായി സ്ഥാപിച്ചത്. 540 ടി വികളും 28 സ്മാര്‍ട്ട് ഫോണുകളും 82 ലാപ്ടോപ്പുകളും 12 ടാബ്ലെറ്റുകളും വിദ്യാര്‍ഥികള്‍ക്കായി നല്‍കി. സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ട 1896 വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനും ഇ ക്ലാസ് ചലഞ്ച് പദ്ധതിയിലൂടെ സാധിച്ചു. ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാകാത്ത 1651 വിദ്യാര്‍ഥികള്‍ക്കായി 165 പൊതുകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 62 ടിവികളും 39 ലാപ്പ്ടോപ്പുകളും 21 ടാബ്ലെറ്റുകളും 2 സ്മാര്‍ട്ട് ഫോണുകളും നല്‍കി. 617 വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യതയും ഉറപ്പുവരുത്തി.

പൊതുകേന്ദ്രങ്ങള്‍ വഴി പഠന സൗകര്യമൊരുക്കിയതില്‍ ഇരിട്ടി ഉപജില്ലയാണ് മുന്നില്‍. 89 കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, ഇരിക്കൂര്‍, എന്നീ ഉപജില്ലകളാണ് തൊട്ടു പിന്നിലായുള്ളത്. മന്ത്രിമാര്‍, എംഎല്‍എമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി- യുവജന സംഘടനകള്‍, അദ്ധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, പേരു വെളിപ്പെടുത്താത്ത ആളുകള്‍ എന്നിവര്‍ ഇ ക്ലാസ് ചലഞ്ചിന് വലിയ പിന്തുണയാണ് തുടക്കം മുതലേ നല്‍കിയത്.  

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 91 പഠനകേന്ദ്രങ്ങള്‍ ഒരുക്കി ഇവിടേക്ക് ആവശ്യമായ ടി വികള്‍ നല്‍കിയതായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.  ഭിന്നശേഷിക്കാര്‍, മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്കായി 49 ടി വി, 15 സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയും ജില്ലാ പഞ്ചായത്ത് വഴി നല്‍കി.  ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.  പ്രാദേശികമായി എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ക്ലാസുകള്‍ ലഭിക്കാന്‍ തടസ്സമാകുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്.  പ്രാദേശികതല സമിതികളും സ്‌കൂള്‍ അധികൃതരും ഇടപെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വിദ്യാര്‍ഥികള്‍ക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതത് സമയം തന്നെ സ്‌കൂള്‍ പ്രധാനാധ്യാപകരെ അറിയിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ മനോജ് കുമാര്‍ അറിയിച്ചു.