കോവിഡ് 19: വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ വ്യക്തമാക്കുന്ന നോട്ടീസ് ബോര്‍ഡ് മുന്‍വശത്തായി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം. അനാവശ്യ സ്പര്‍ശനം ഒഴിവാക്കണം. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കണം. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. 10 വയസ്സിന് താഴെയുളള കുട്ടികളും 60 വയസ്സിന് മുകളില്‍ പ്രായമുളളവരും ദൂര്‍ബലരും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ  നിര്‍ദ്ദേശങ്ങള്‍ നോട്ടീസ് ബോര്‍ഡിലുണ്ടാകണം. ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ചും സമീപത്തുള്ള സ്വയം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം. പ്രവേശന കവാടത്തിനടുത്ത് തന്നെ കൈ ശുചിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.

തിരക്ക് ഒഴിവാക്കാന്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ക്യൂ സംവിധാനം അല്ലെങ്കില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് നടപ്പാക്കണം. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് കണ്ണാടി /സുതാര്യമായ ഫൈബര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുക. വായു സഞ്ചാരം ഉറപ്പാക്കണം. എ.സി ഉപയോഗിക്കുന്നെങ്കില്‍ മണിക്കൂറില്‍ ആറ് എയര്‍ കറന്റ് എക്സേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും മുറിക്കുളളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിലും അന്തരീക്ഷാര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആയും നിലനിര്‍ത്തുന്ന വിധത്തിലും പ്രവര്‍ത്തിപ്പിക്കണം. ശുചിമുറി, അടുക്കള എന്നിവയിലുളള എക്സ്ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിക്കണം. തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുളള ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കണം. ജീവനക്കാര്‍ക്ക് രോാഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പ് വരുത്തണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കണം. രോഗലക്ഷണങ്ങളുളളവര്‍ക്ക് ദിശയുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടാം. കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്ന വാതില്‍ പടികള്‍, കൗണ്ടറുകള്‍, മേശകള്‍, കസേരകളുടെ കൈപ്പിടികള്‍ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കില്‍ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കണം. പണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ഉമിനീര്‍ ഉപയാഗിച്ച് വിരലുകള്‍ നനച്ച് പണം എണ്ണരുത്. ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കണം. ലിഫ്റ്റുകള്‍ പരമാവധി ഒഴിവാക്കുക. കുടിവൈളളം, ചായ, കാപ്പി തുടങ്ങിയ പാനീയം വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ കപ്പുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.