കേരളത്തിലെ മികച്ച സ്‌കൂളുകളെ തേടി കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0' ഡിസംബറിൽ
സ്‌കൂളുകൾക്ക് നവംബർ 15 വരെ അപേക്ഷ നൽകാം
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഇതിനായി നവംബർ 15-നകം അപേക്ഷിക്കാം. പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കൂളുകൾ www.hv.kite.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. സ്‌കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്‌കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത്. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂറുമാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റു വാങ്ങിയത്.
അപേക്ഷകരിൽ നിന്ന് 100 സ്‌കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഈ സ്‌കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. ഈ പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്‌കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.










