കോവിഡ് -മഴക്കാല രോഗ പ്രതിരോധം : പ്രത്യേക യോഗം വിളിക്കും

post

തൃശൂര്‍:  കോവിഡ് രോഗബാധിതരുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ പ്രതിനിധികളുടെ  പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന മന്ത്രിമാരുടെയും എംഎം എല്‍ എ മാരുടെയും യോഗത്തില്‍ തീരുമാനമായി. കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലാണ് അതാത് എം എല്‍ എ മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കുക. കോവിഡ് -മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ജില്ലയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ ആഴ്ചയില്‍ 357 പേരെങ്കിലും കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തും എന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കു കൂട്ടല്‍ എന്നാല്‍ 195 പേര്‍ മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്. തൃശ്ശര്‍ ഗവ .മെഡിക്കല്‍ കോളേജില്‍ 240  പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം നിലവിലുണ്ട് ചാലക്കുടി ആശുപത്രിയില്‍ 70 ഉം കൊരട്ടി ആശുപത്രിയില്‍ 100  ഉം മുളംകുന്നത്ത് കാവ് ഇ എസ്‌ഐ ആശുപത്രിയില്‍ 60 കിടക്കകള്‍ സജ്ജമാണ്. തിങ്കളാഴ്ച്ച കൊരട്ടിയിലെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങും.കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട ആശുപത്രികളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.തീവ്രമായ വ്യാപനമുണ്ടാവുകയാണെങ്കില്‍ ജൂബിലി ആശുപത്രിയിലെ 270 കിടക്കകളുള്ള വാര്‍ഡും കോവിഡ് ആശുപത്രിയാകും. ആവശ്യമെങ്കില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ക്വാറന്റയിന്‍ കേന്ദ്രങ്ങളാക്കുന്ന കാര്യവും പരിഗണിക്കും.ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ശുചീകരണം കര്‍ശനമാക്കണം.ഇക്കാര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇടപെടണം.ചരക്കു വണ്ടികളുടെ അനധികൃത പാര്‍ക്കിങ് അനുവദിക്കില്ല. വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍, സാമൂഹ്യ അകലവും നിയന്ത്രണങ്ങളും പാലിക്കപെടുന്നുണ്ടെന്നു ഉറപ്പ് വരുത്തണം.മന്ത്രിമാരായ എ.സി മൊയ്തീന്‍ ,വി എസ് സുനില്‍കുമാര്‍ ഗവ.ചീഫ് വിപ്പ് അഡ്വ. കെ രാജന്‍,എം എല്‍ എ മാരായ ബി ഡി ദേവസ്സി,മുരളി പെരുനെല്ലി , ഇ ടി ടൈസണ്‍ മാസ്റ്റര്‍ ,വി ആര്‍ സുനില്‍കുമാര്‍,ഗീത ഗോപി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് , മേയര്‍ അജിത ജയരാജന്‍, ജില്ലാ കലക്റ്റര്‍ എസ് ഷാനവാസ് . ഡി എം ഓ ഡോ. കെ ജെ റീന മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.