സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

post

ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുതുക്കിയ എന്‍.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.


തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂര്‍ മണലൂര്‍ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, കൊല്ലം വേളമാനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം 86.89 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂര്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, തൃശൂര്‍ മുണ്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം 86.37 ശതമാനം, കോഴിക്കോട് പയ്യാനക്കല്‍ നഗര കുടുംബാരോഗ്യ കേന്ദ്രം 84.87 ശതമാനം എന്നിങ്ങനെ സ്‌കോറോടെ പുന:അംഗീകാരവും ലഭിച്ചു.


7 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 154 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.


എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷത്തെ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./യു.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.