ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 12) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ പശ്ചിമബംഗാള്‍ സ്വദേശി 26 കാരന്‍, പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാസേനയിലെ ജീവനക്കാരനായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി 50 വയസുകാരന്‍, എടപ്പാള്‍ പഞ്ചായത്തിലെ ഡ്രൈവറായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി 41 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.  

മെയ് 29 ന് മുംബൈയില്‍ നിന്ന് ഒരുമിച്ച് വീട്ടിലെത്തിയ കരുവാരക്കുണ്ട് മുക്കട്ട സ്വദേശിനി 39 വയസുകാരി, ഇവരുടെ മകന്‍ 12 വയസുകാരന്‍, 11 മാസം പ്രായമുള്ള പേരമകന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി മെയ് 23 ന് നാട്ടിലെത്തിയ വാഴക്കാട് കരുവാടി സ്വദേശി 21 കാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്ന് ബംഗളൂരു വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മാറാക്കര കാടാമ്പുഴ കരേക്കാട് സ്വദേശി 19 വയസുകാരന്‍, കശ്മീരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 26 ന് കോഴിക്കോട് വഴി തിരിച്ചെത്തിയ മലപ്പുറം കോട്ടപ്പടി സ്വദേശി 23 കാരന്‍, മെയ് 22 ന് കര്‍ണ്ണാടക ബെല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ എടക്കര ഉപ്പട സ്വദേശിനി 24 വയസുകാരി, ബംഗളൂരുവില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ പാലക്കാട് വഴി മെയ് 24 ന് തിരിച്ചെത്തിയ വെട്ടത്തൂര്‍ പട്ടിക്കാട് മണ്ണാര്‍മല സ്വദേശിനി 18 വയസുകാരി, ജിദ്ദയില്‍ നിന്ന് മെയ് 31 ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് ഉതിരംപൊയില്‍ സ്വദേശി 21 കാരന്‍, ജൂണ്‍ ആറിന് ബഹറിനില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി 28 കാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി 36 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍  വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.