ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് ബാധ; അഞ്ചു പേര്‍ക്ക് രോഗമുക്തി

post

കണ്ണൂര്‍ : ജില്ലയില്‍ ഏഴു പേര്‍ക്കു ഇന്നലെ (ജൂണ്‍ 11) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കും ബെംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 22ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐഎക്സ് 714 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി രണ്ടു വയസ്സുകാരന്‍, മെയ് 27ന് അബൂദബിയില്‍ നിന്നുള്ള ഐഎക്സ് 1716 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 26കാരി, അന്നേദിവസം തന്നെ ദുബൈയില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 30കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ചാര്‍ട്ടേഡ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് ജൂണ്‍ ആറിന് എത്തിയ വേങ്ങാട് സ്വദേശി 55കാരന്‍, ജൂണ്‍ ഒന്‍പതിനെത്തിയ ഉദയഗിരി സ്വദേശി 44കാരന്‍, മെയ് 31ന് ബഹറിനില്‍ നിന്നുള്ള ഐഎക്സ് 1376 വിമാനത്തിലെത്തിയ കടന്നപ്പള്ളി സ്വദേശി 27കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ജൂണ്‍ ഒന്‍പതിനാണ് ചെമ്പിലോട് സ്വദേശി 63കാരന്‍ ബെംഗളൂരുവില്‍ നിന്നെത്തിയത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 278 ആയി. ഇതില്‍ 163 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ചു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 26കാരി, ആന്തൂര്‍ സ്വദേശി 32കാരി, ബക്കളം സ്വദേശി 21കാരി, മതലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശികളായ ഒന്‍പത് വയസ്സുകാരിയും 40 വയസ്സുകാരിയുമാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 11282 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 16 പേരും വീടുകളില്‍ 11098 പേരുമാണ്  നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9743 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9101 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8572 എണ്ണം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.