ജില്ലയില്‍ ആറ് കണ്ടൈന്‍മെന്റ് സോണുകള്‍

post

തൃശൂര്‍ : കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതല്‍ പത്ത് വരെയും 32 മുതല്‍ 41 വരെയുളള വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വടക്കേകാട്, അടാട്ട്, അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് 19 രോഗ വ്യാപന സാധ്യത കണക്കിലെടുത്താണിത്.

കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന കോടതികള്‍, സിവില്‍ സ്റ്റേഷന്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുളള ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുത്. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേസമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ പാടില്ല. പൊതു സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരുമീറ്ററെങ്കിലും അകലം പാലിക്കണം. വഴിയോരകച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയൊഴികെയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതും വീടുകള്‍ കയറിയിറങ്ങി കച്ചവടം നടത്തുന്നതും കര്‍ശനമായി നിരോധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.