പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക: മുഖ്യമന്ത്രി

post

തൃശൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിര വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം തത്സമയം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവ വൈവിധ്യ ഉദ്യാനമൊരുക്കുന്നതിലൂടെ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ നമുക്ക് കഴിയും. കാര്‍ഷിക സമ്പന്നമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. കൃഷി ഇനങ്ങളിലെ വൈവിധ്യത ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്. 14 തരം കപ്പ ഇനങ്ങള്‍മാത്രം കൃഷിചെയ്യുന്ന കപ്പ വൈവിധ്യ ഉദ്യാനമൊരുക്കും എന്നത് ഇതിനൊരുദാഹരണം മാത്രം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്. കര്‍ഷകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിലൂടെ സുഭിക്ഷ കേരളം പദ്ധതി വ്യാപകമാക്കാന്‍ നമുക്ക് കഴിയണം. നമ്മള്‍ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ സംസ്‌ക്കാരത്തിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ഉത്തമ ഉദാഹരണമായി പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്സണ്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ജൈവ വൈവിധ്യ ഉദ്യാനത്തിനായി വിവിധ തരം പ്ലാവിന്‍ തൈകള്‍ നല്‍കിയ കെ ആര്‍ ജയനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രാജേശ്വരി, ഷീല മനോഹരന്‍, അമ്പിളി ശിവരാജന്‍, പി സി സുബ്രന്‍, കാര്‍ത്തിക ജയന്‍, ശ്രീജ അനില്‍, ജയശ്രീ കൊച്ചു ഗോവിന്ദന്‍, സോഫി ഫ്രാന്‍സിസ് , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ രാധാകൃഷ്ണന്‍, തൊഴിലുറപ്പ് ജെപിസി പി സി ബാലഗോപാല്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആര്‍ അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.