ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

post

തൃശൂര്‍ : ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഓണ്‍ലൈന്‍ ക്ലാസുകള്‍ അന്യമായ ആദിവാസി മേഖലയില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് ചാലക്കുടി പെരിങ്ങല്‍ക്കുത്ത്, തവളപ്പാറക്കുഴി എന്നീ മലയോരമേഖലകളില്‍ തുടക്കമായി. എല്ലാ ആദിവാസി ഊരുകളിലും ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് ലാപ്‌ടോപ്പും പ്രൊജക്ടറുകളും എത്തിക്കുകയോ, പെന്‍ഡ്രൈവുകള്‍ നല്‍കി ടിവിയില്‍ ക്ലാസുകള്‍ കാണിക്കുകയോ ചെയ്യുവാനാണ് പരിപാടി ലക്ഷ്യമിടുന്നത്. ആദിവാസി വിദ്യാര്‍ത്ഥികളെ ഈ മേഖലയിലെ സ്‌കൂളുകളിലോ, ആദിവാസി ഊരിലെ സൗകര്യമുള്ള ഏതെങ്കിലും പ്രദേശത്തോ എത്തിച്ച് ക്ലാസുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതാത് ഊരുകളില്‍ സാങ്കേതിക പരിജ്ഞാനം ഉള്ളവരെ ഉപകരണങ്ങള്‍ ഏല്‍പ്പിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളിലും അങ്കണവാടികളില്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുതിയ ടിവികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

പെരിങ്ങല്‍ക്കുത്ത് സ്‌കൂളില്‍ നടന്ന പദ്ധതി അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് സിദ്ദീഖ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, വാര്‍ഡ് മെമ്പര്‍ കെ കെ റിജേഷ്, എ ഇ ഒ കെ വി പ്രദീപ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഇ ആര്‍ സന്തോഷ് കുമാര്‍, ബി പി സി സി ജി മുരളീധരന്‍, പി ടി എ പ്രസിഡന്റ് സനീഷ് എന്നിവര്‍ പങ്കെടുത്തു.