1630 പേരുമായി ബംഗാളിലേക്ക് ഒരു ട്രെയിന്‍ കൂടി പുറപ്പെട്ടു

post

ഇതിനകം മടങ്ങിയത് 18984 അതിഥി തൊഴിലാളികള്‍

കണ്ണൂര്‍ : അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി  ഒരു ട്രെയിന്‍ കൂടി ജില്ലയില്‍ നിന്നും പുറപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞായറാഴ്ച (ജൂണ്‍ 7 ) വൈകിട്ട് നാല് മണിക്കാണ് 1630 അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഞായറാഴ്ച യാത്ര ആരംഭിച്ചത്. മാഹിയില്‍ നിന്നുള്ള 22 പേരടക്കം 1650 പേരാണ് ജൂണ്‍ മൂന്നിന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതോടെ ജില്ലയില്‍ നിന്നും മടങ്ങിയ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം 3280 ആയി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18984 അതിഥി തൊഴിലാളികളാണ് ഇതുവരെ ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.  കണ്ണൂരില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളിലായാണ് അതിഥി തൊഴിലാളികളെ  നാട്ടിലേക്ക് മടക്കിയയക്കുന്നത്. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ തൊഴിലാളികളെയെത്തിച്ചാണ് മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കിയത്. കൂടാതെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട ട്രെയിനുകള്‍ വഴി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലേക്കും തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്.  16 ട്രെയിനുകളാണ് ഇതിനോടകം ജില്ലയില്‍ നിന്നും പുറപ്പെട്ടത്. മെയ് മൂന്നിനായിരുന്നു ആദ്യ യാത്ര.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും നാട്ടിലേക്ക് മടങ്ങിയത്. നാല് ട്രെയിനുകളിലായി 5143 പേരാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്.. ബീഹാറില്‍ നിന്നുള്ള 3818 തൊഴിലാളികളെയും ഒഡീഷയില്‍ നിന്നുള്ള 2561 പേരെയും രാജിസ്ഥാനില്‍ നിന്നുള്ള 1863 പേരെയും ഇതിനോടും നാട്ടിലെത്തിച്ചിട്ടുണ്ട്. കൂടാതെ മധ്യപ്രദേശില്‍ നിന്നും 450 പേരെയും ഉത്തരാഖണ്ഡില്‍ നിന്നുള്ള 72 പേരെയും ഛത്തീസ്ഖണ്ഡില്‍ നിന്നുള്ള14 പേരെയും  ജമ്മു കശ്മീരില്‍ നിന്നുള്ള 10 പേരെയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നാല് പേരെയും പഞ്ചാബില്‍ നിന്നുള്ള അഞ്ച് പേരെയും വിവിധ ട്രെയിനുകളിലായി ഇതിനോടകം നാട്ടിലെത്തിച്ചിട്ടുണ്ട്.