മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധയില്ല: ജില്ലാ കലക്ടര്‍

post

മലപ്പുറം : ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ(ജൂണ്‍ ആറ്) മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും  കോവിഡ് ബാധ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ 50 ദിവസം പ്രായമായ ആണ്‍കുഞ്ഞ് പുളിക്കല്‍ സ്വദേശികളായ ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരിലാണ് ചെത്തല്ലൂര്‍ സ്വദേശിനി പ്രസവിച്ചത്. ജന്മനാ ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ (ജൂണ്‍ ആറ്)  പുലര്‍ച്ചെ 1.30ന്  കുട്ടി മരണത്തിനു കീഴടങ്ങി.

 ജൂണ്‍ നാലിനാണ് പുളിക്കല്‍ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോള്‍  ഹൃദയ മിടിപ്പ് കുറവായതിനാലും കരയാത്തതിനാലും കൃത്രിമ ശ്വാസം നല്‍കി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് വെന്റിലേറ്റര്‍ നല്‍കിയെങ്കിലും നില വഷളാവുകയും ഇന്നലെ (ജൂണ്‍ ആറ്) രാവിലെ ഒമ്പതിന് മരിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് മെയ് 29നാണ് പുളിക്കല്‍ സ്വദേശിനി നാട്ടിലെത്തിയത്.