രണ്ടര മാസത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍

post

തൃശൂര്‍:  ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂണ്‍ 5) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒമ്പത് വിവാഹങ്ങള്‍ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങള്‍. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും വധൂവരന്മാര്‍ കുടുംബത്തോടൊപ്പമെത്തി. കോവിഡ് ലോക്ക് ഡൌണ്‍ മൂലം തീയതി മാറ്റി വെച്ച വിവാഹങ്ങളാണ് നടന്നതിലധികവും. മാര്‍ച്ച് 24ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തില്‍ നിര്‍ത്തി വെച്ചിരുന്ന വിവാഹ ചടങ്ങുകളാണ് ഇന്നലെ പുനരാരംഭിച്ചത്.

വധുവരന്മാര്‍ ഉള്‍പ്പെടെ 10 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായ അകലവും പാലിച്ചാണ് വിവാഹങ്ങള്‍ നടന്നത്. പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാനായി ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ ടീം സജ്ജമായിരുന്നു. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഊഷ്മാവ് അളന്ന് ശേഷം സാനിറ്റൈസര്‍ കൊണ്ട് അണുനശീകരണം നടത്തിയാണ് അകത്തേക്ക് കയറ്റിയത്. വിവാഹ മണ്ഡപത്തിലും താലി ചാര്‍ത്തുന്നതിനു മുന്‍പ് പൂജാരി വധൂവരന്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുദ്ധമാക്കി. പോലീസും ദേവസ്വവും കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.