ജില്ലയിലെ അമ്പതാമത്തെ പച്ചതുരുത്ത് പടിയൂരില്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

post

കണ്ണൂര്‍ : ജില്ലയിലെ അമ്പതാമത്തെ പച്ചത്തുരുത്ത് പടിയൂരില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആദ്യ തൈ നട്ട്  പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഹരിത കേരളം മിഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.  ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാറക്കടവില്‍ തുരുത്ത് ഒരുക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ജില്ലയില്‍ എഴുപത് പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനകം 49 പച്ചത്തുരുത്തുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. പടിയൂര്‍ യുവചേതന ക്ലബാണ് ഇവിടെ ഒരുക്കുന്ന പച്ചത്തുരുത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള സുസ്ഥിര വികസന മാതൃകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി ഇ പിജയരാജന്‍ പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ പച്ചത്തുരുത്ത് നിര്‍മ്മാണങ്ങളിലൂടെ സാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാവും പ്ലാവും കൂടുതലായി നട്ടുവളര്‍ത്തി ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാനുള്ള ശ്രമങ്ങളും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ നിന്നു കൊണ്ട് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. പടിയൂര്‍- കല്ല്യാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ, ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ.സോമശേഖരന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനില്‍കുമാര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ അബു,  പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം മോഹനന്‍, അംഗം കെ റീന ടീച്ചര്‍,  സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു