വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം

post

തിരുവനന്തപുരം: വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട സ്ഥലത്തുണ്ടോയെന്ന് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ മുഖേന സാക്ഷ്യപ്പെടുത്തും. പത്തു വയസിനു താഴെയോ 65 വയസിനു മുകളിലോ പ്രായമുള്ളവര്‍ താമസസ്ഥലത്തില്ലെന്നും റൂം ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തും. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷംതദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി തുടര്‍ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ പെയ്ഡ് ക്വാറന്റൈനിലോ സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ഏഴു ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ ഇപ്രകാരമുള്ള സൗകര്യം അനുവദിക്കൂ. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ച ശേഷം നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ സ്വയം ക്രമീകരിച്ചതോ പണമടച്ചതോ ആയ വാഹനത്തില്‍ പോകാം. ഈ യാത്രയെ സംബന്ധിച്ച വിവരം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിന്റെ ചാര്‍ജ് ഓഫീസര്‍ ബന്ധപ്പെട്ട പിഎച്ച്‌സിയുടെ മെഡിക്കല്‍ ഓഫീസറെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെയും അറിയിക്കണം. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിരന്തര നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കുകയും അവരുടെ ദൈനംദിന ആരോഗ്യ വിവരങ്ങള്‍ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.