ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

11525 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ : ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദോഹയില്‍ നിന്ന് 9 ന് തിരിച്ചെത്തിയ മതിലകം സ്വദേശി (61), അബുദാബിയില്‍ നിന്ന് 7 ന് തിരിച്ചെത്തിയ മതിലകം സ്വദേശിനി (42) എന്നിവര്‍ക്കും ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 29 പേരാണ്. രണ്ടു പേര്‍ കോഴിക്കോട് എംവിആര്‍ ആശുപത്രിയിലും രണ്ടു പേര്‍ പാലക്കാടും ഒരാള്‍ എറണാകുളത്തും ചികിത്സയിലുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 11457 പേരും ആശുപത്രികളില്‍ 68 പേരും ഉള്‍പ്പെടെ ആകെ 11525 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (മെയ് 29) നിരീക്ഷണത്തിന്റെ ഭാഗമായി 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

വെളളിയാഴ്ച (മെയ് 29) അയച്ച 101 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2343 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 2008 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 335 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 693 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

424 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (മെയ് 29) 140 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1302 പേരെയും മത്സ്യചന്തയില്‍ 973 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 99 പേരെയും സ്‌ക്രീന്‍ ചെയ്തു.

യാത്രക്കാരുമായി വന്ന 8 അന്തര്‍സംസ്ഥാന ബസുകള്‍ 73 യാത്രക്കാരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറക്കി. നിര്‍ദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 882 പേരെ സ്‌ക്രീന്‍ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്പൂക്കാവ് മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.