ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം

post

വേങ്ങരക്ക് തിരികെ ലഭിച്ചത് കാര്‍ഷികാഭിവൃദ്ധി

മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും  വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. കൃഷിഭവന്റെ സഹായത്തോടെ  വിത്തുകളും  കൃഷി ചെയ്യാനാശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭിച്ചപ്പോള്‍  ജനങ്ങള്‍ക്ക് കൃഷി  ഒരാവേശമായി മാറി. സ്ഥലപരിമിതിയൊന്നും ലോക് ഡൗണില്‍ ഒരു പ്രശ്‌നമായില്ല. ഗ്രോബാഗ്, മണ്‍ചട്ടി തുടങ്ങി മുളം തണ്ടുകളില്‍ വരെ  ജനങ്ങള്‍  കൃഷി ചെയ്യാന്‍ തുടങ്ങി.  വേനല്‍ക്കാലത്ത് ഏറെ ഇറക്കുമതി ചെയ്തിരുന്ന  തണ്ണിമത്തന്‍ വരെ വേങ്ങരയിലെ കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. യുവ കര്‍ഷകരാണ് തണ്ണിമത്തന്‍ കൃഷിയില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗംപേരും.

മരച്ചീനി, പയര്‍, വാഴ, കൈപ്പ, ചേന, തക്കാളി, വെണ്ടക്ക, ചിരങ്ങ, പപ്പായ, ചീര ഇങ്ങനെ മിക്ക വിളകളും ഇന്ന് വേങ്ങരയിലെ പല വീട്ടുവളപ്പിലും  കൃഷി ചെയ്ത് വിളവെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയിലെ കാര്‍ഷിക മേഖലയില്‍ 30 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ടെന്നും മികച്ച മുന്നേറ്റമാണ് കാര്‍ഷിക മേഖല കൈവരിച്ചതെന്നും വേങ്ങര  കൃഷിഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രകാശന്‍ പുത്തന്‍ മടത്തില്‍ അഭിപ്രായപ്പെട്ടു.