സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

post

തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലായ്പോഴും മാസ്ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും അധ്യാപകരും പങ്കാളികളാകുന്ന ക്യാമ്പയിന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സൂം കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. 

കാര്യകാരണങ്ങള്‍ സഹിതം കുട്ടികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മുതിര്‍ന്നവര്‍ എപ്പോഴും തയ്യാറായിരിക്കും എന്നതിനാലാണ് ഈ ക്യാമ്പയിന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുഖേന നടപ്പാക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. മുതിര്‍ന്നവരെ ബോധവല്‍ക്കരിക്കാന്‍ കുട്ടികള്‍ക്ക് അസാമാന്യമായ കഴിവാണുളളത്. ഈ കഴിവ് വിനിയോഗിച്ച് ക്യാമ്പയിന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

ലേണ്‍ ടു ലിവ് വിത്ത് കോവിഡ് 19 എന്നാണ് ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. മാസ്ക്കുകള്‍ ശരിയായി ധരിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും ഉപയോഗശേഷം നശിപ്പിക്കുന്നതും എങ്ങനെയെന്ന് ക്യാമ്പയിനില്‍ പ്രതിപാദിക്കും. സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം രോഗിയെ അല്ല രോഗത്തെയാണ് ശത്രുവായി കാണേണ്ടത് എന്ന സന്ദേശവും പ്രചരിപ്പിക്കും. ജനമൈത്രി പോലീസ്, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, റോട്ടറി ക്ലബ്ബ്, നന്‍മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമാറോ എന്നിവയും ക്യാമ്പയിനുമായി സഹകരിക്കുന്നുണ്ട്. 

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും യുവജനങ്ങളുടേയും സഹായത്തോടെ മാസ്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുക, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ പോസ്റ്റ് കാര്‍ഡുകളിലൂടെ പരമാവധി പേരിലേക്ക് എത്തിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെയുള്‍പ്പെടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്‍ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരുകോടി സെല്‍ഫി എടുക്കാനുളള മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്‍ പറഞ്ഞു.