കോവിഡ് 19: മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന്  (മെയ് 22) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി 45 കാരന്‍, മുന്നിയൂര്‍ പാറേക്കാവ് വാരിയന്‍ പറമ്പ് സ്വദേശി 40 കാരന്‍ എന്നിവര്‍ക്കും മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നെത്തിയ ആതവനാട് കരിപ്പോള്‍ സ്വദേശി 23 കാരന്‍, ആന്ധ്രപ്രദേശിലെ കര്‍ണ്ണൂളില്‍ നിന്നെത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി 35 കാരന്‍ എന്നിവര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ നാല് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പലം സ്വദേശിയും മുന്നിയൂര്‍ പാറേക്കാവ് വാരിയന്‍പറമ്പ് സ്വദേശിയും മുംബൈയില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ രണ്ട് സ്വകാര്യ ബസുകളിലായി യാത്ര തിരിച്ച് മെയ് 14 ന് സ്വന്തം വീടുകളിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 19 ന് ഇരുവരേയും 108 ആംബുലന്‍സുകളില്‍ കൊണ്ടുവന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ജോലി ചെയ്യുന്ന ആതവനാട് കരിപ്പോള്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ ടാക്സി കാറില്‍ മെയ് 15 ന് നാട്ടിലേക്ക് പുറപ്പെട്ട് മെയ് 17 മുതല്‍ വെട്ടിച്ചിറയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ മെയ് 21 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ആന്ധ്രപ്രദേശിലെ കര്‍ണ്ണൂലില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ യാത്ര ചെയ്ത് മെയ് 11 നാണ് വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി വീട്ടിലെത്തിയത്. പ്രത്യേക നീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 19 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിച്ച് സാമ്പിള്‍ പരിശോധനക്കയച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ മെയ് 21 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 61 ആയി. 38 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.