കോവിഡ് പോരാട്ടത്തിൽ സജീവമായി ആഷ പ്രവർത്തകരും

തൃശൂര്‍: ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്കൊപ്പം രാപകലില്ലാതെ കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുന്ന ഒരു കൂട്ടരുണ്ട്. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ എന്ന ആഷ പ്രവർത്തകർ. കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ണികൾ മുറിച്ച് കോവിഡിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ അവരും ആരോഗ്യ പ്രവർത്തകരോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുകയാണ്.
വീടുകളിൽ സുരക്ഷിതരായിരിക്കൂ എന്ന സർക്കാർ ആഹ്വാനം മനസ്സിലുണ്ടെങ്കിലും അത് പാലിക്കാനാകാതെ എന്നാൽ മറ്റുള്ളവരെ അത് ബോധ്യപ്പെടുത്താൻ അവർ നഗര-ഗ്രാമ വ്യത്യാസമെന്യേ വീടുവീടാന്തരം കയറിയിറങ്ങുകയാണിവർ. കൈ കഴുകലിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യമുയർത്തി കോവിഡിന് എതിരായി ബോധവൽക്കരണ സന്ദേശങ്ങളുമായും അവർ സജീവമാണ്. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടെ വിവരങ്ങൾ ആഷാ പ്രവർത്തകർ ആരായുന്നു. ഒപ്പം വീട്ടുകാരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ആരോഗ്യ വിവരങ്ങളും തൊട്ടടുത്ത വീട്ടുകാരുടെ സ്ഥിതിയും ശേഖരിക്കുന്നതും ഇവരുടെ ദൗത്യമാണ്.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് പിന്നിൽ ഇവരുടെ സംഭാവന അവഗണിക്കാനാകുന്നതല്ല. ഒരു ആഷാ പ്രവർത്തകക്ക് കുറഞ്ഞത് 250 വീട്ടിലെങ്കിലും സന്ദർശനം നടത്തണം. വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനിടെ അവർക്ക് ആശ്വാസം പകരുന്നത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസാണ്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2005 ലാണ് ആഷാ പ്രവർത്തകരെന്ന കർമസേന ജന്മം കൊള്ളുന്നത്. 2012ൽ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ദേശീയ ആരോഗ്യദൗത്യമെന്ന എൻ.എച്ച്.എമ്മിന് വഴിമാറി. ഗ്രാമങ്ങളിൽ മാത്രം ലഭിച്ചിരുന്ന ദൗത്യം നഗരപ്രദേശങ്ങളിൽ കൂടി ലഭ്യമായിത്തുടങ്ങിയതോടെ ദൗത്യം കൂടുതൽ ശ്രദ്ധേയമായി.