ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ്

post

നിരീക്ഷണത്തില്‍ 7746 പേര്‍

തൃശൂര്‍ : ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 13 ന് മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61 കാരനാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാള്‍. ഇപ്പോള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അബുദാബിയില്‍ നിന്ന് എത്തിയ 47 വയസ്സുളള ചൂണ്ടല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കൊച്ചി വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവിടെ നിന്നു തന്നെ അദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം അബുദാബിയില്‍ നിന്നുളള ആദ്യവിമാനത്തില്‍ തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച പുന്നയൂര്‍ക്കുളം സ്വദേശികളായ രണ്ടു പേര്‍ രോഗമുക്തരായി.

വീടുകളില്‍ 7714 പേരും ആശുപത്രികളില്‍ 32 പേരും ഉള്‍പ്പെടെ ആകെ 7746 പേരാണ് നിരീക്ഷണത്തിലുളളത്.  നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

 59 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1637 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1578 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 351 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

308 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.  97 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1272 പേരെയും മത്സ്യചന്തയില്‍ 1037 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 116 പേരെയും സ്‌ക്രീന്‍ ചെയ്തു.

നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുളള മലയാളികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ബോധവല്‍ക്കരണകിറ്റും നല്‍കുന്നുണ്ട്.

രോഗവ്യാപനം തടയുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സീറോ പ്രിവലെന്‍സ് സര്‍വെയ്ക്കു തുടക്കം കുറിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം ആകെ 400 പേരുടെ രക്തസാമ്പിളുകള്‍ ആന്റിബോഡി ടെസ്റ്റിന് അയച്ചു. ഇതുവരെ 200 പേരുടെ സാമ്പിളുകള്‍ എടുത്തു.