ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും

post

മലപ്പുറം: നിലമ്പൂരിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക്. വലിയ ഭൂമിക്കുത്ത്, പാട്ടക്കരിമ്പ് കോളനികള്‍ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ന്ന  ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടുനായ്ക്കര്‍ വസിക്കുന്ന പാട്ടക്കരിമ്പ് കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തും. ഇരു കോളനികളിലെയും റോഡുകള്‍ സമയ ബന്ധിതമായി  നവീകരിക്കാനും  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക്  കാര്‍ഡ് അനുവദിക്കാനും കോളനികളെ ലഹരി വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കോളനി നിവാസികളുടെ ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീഷ കടവത്ത്, സബ് കലക്ടര്‍ കെ.എസ്.അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ഡി.എഫ്.ഒസൗത്ത് സജികുമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം കോളനികള്‍ സന്ദര്‍ശിക്കുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു