ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്നലെ (മെയ് 19) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരാള്‍ ദുബൈയില്‍ നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മെയ് 12ന് ദുബൈയില്‍ നിന്നുള്ള എഐ 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പന്ന്യന്നൂര്‍ സ്വദേശി 23കാരനാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് ഒന്‍പതിന് മുംബൈയില്‍ നിന്നെത്തിയ മേക്കുന്ന് സ്വദേശി 24കാരന്‍, ചൊക്ലി സ്വദേശികളായ 48കാരനും 40കാരിയും, മെയ് 13ന് അഹമ്മദാബാദില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി 45കാരന്‍ എന്നിവരാണ് കോവിഡ് ബാധിച്ച മറ്റുള്ളവര്‍. മെയ് 17നാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

നിലവില്‍ 6323 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 പേരും കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 14 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 6270 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.