അബുദബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്ന് പ്രത്യേക വിമാനം

post

187 പ്രവാസികള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു, വിമാനം രാത്രി 11.30ന്

മലപ്പുറം : കോവിഡ് 19 ആശങ്കകള്‍ നിലനില്‍ക്കെ അബുദബിയില്‍ നിന്ന്  കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്ന്(മെയ് 16) രാത്രി 11.30ന് പ്രത്യേക വിമാനം പ്രവാസികളുമായി എത്തും. 62 സ്ത്രീകളും 125 പുരുഷന്‍മാരും ഉള്‍പ്പടെ 187 പേര്‍ സ്വന്തം നാട് നല്‍കുന്ന കരുതലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലുള്ള പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി  എന്നിവിടങ്ങളില്‍ നിന്നുള്ളവരും എത്തുമെന്നാണ് കരുതുന്നത്. 

കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.