കോവിഡ് 19: ജന്മനാടിന്റെ കരുതലിലേക്ക് കുവൈത്തില്‍ നിന്ന് 192 യാത്രക്കാര്‍ തിരിച്ചെത്തി

post

മലപ്പുറം : കോവിഡ് 19 ലോകമാകെ ആശങ്കയാകുമ്പോള്‍ നാടിന്റെ സുരക്ഷയിലേക്ക് കുവൈത്തില്‍ നിന്ന് 192 യാത്രക്കാര്‍ തിരിച്ചെത്തി. ഐ.എക്സ് - 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 10 മണിയ്ക്ക് എത്തിയ വിമാനം കനത്ത മഴയെ തുടര്‍ന്ന് 15 മിനുട്ട് വൈകിയാണ് ലാന്റ് ചെയ്തത്. 

കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെത്തിയവരില്‍ 42 പേര്‍ മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ - നാല്, എറണാകുളം - 10, ഇടുക്കി - ഒന്ന്, കണ്ണൂര്‍ - 12, കാസര്‍കോഡ് - എട്ട്, കൊല്ലം - ഒന്ന്, കോഴിക്കോട് - 84, പാലക്കാട് - 17, പത്തനംതിട്ട - അഞ്ച്, തൃശൂര്‍ - ഏഴ്, വയനാട് - ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള യാത്രക്കാരുടെ എണ്ണം. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് - കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും തുടര്‍ ചികിത്സയ്‌ക്കെത്തിയവരെ ആശുപത്രികളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

കുവൈത്തില്‍ നിന്നെത്തിയ 15 പേരെ ആശുപത്രികളിലേക്ക് മാറ്റി 

കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറ് പേരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണിയേയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് പാലക്കാട് സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളുള്ള കാര്‍കോഡ് സ്വദേശി, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള നാല് കോഴിക്കോട് സ്വദേശികള്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കോവിഡ് കെയര്‍ സെന്ററുകളില്‍ 64 പേര്‍

കുവൈത്തില്‍ നിന്നെത്തിയ വിമാനത്തിലെ 64 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 62 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും രണ്ട് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മലപ്പുറം ജില്ലയിലെ 13 പേര്‍ മലപ്പുറം ശിക്ഷക് സദനിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. ആലപ്പുഴ ജില്ലയിലെ മൂന്ന് പേര്‍, എറണാകുളം ജില്ലയില്‍ നിന്ന് നാല് പേര്‍, കാസര്‍ക്കോഡ് - മൂന്ന്, കൊല്ലം - ഒന്ന്, കോഴിക്കോട് - 29, പാലക്കാട് - ആറ്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - രണ്ട് എന്നിങ്ങനെയാണ് അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയ യാത്രക്കാര്‍. കോഴിക്കോട് ജില്ലയിലെ രണ്ട് പേരെ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററിലേയ്ക്കും മാറ്റി.