കോവിഡ് 19: നാടിന്റെ സുരക്ഷയിലേക്ക് ബഹ്റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

post

പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തിയത് 184 പേര്‍

മലപ്പുറം :  ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്സ് - 474 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം - ഒന്ന്, കണ്ണൂര്‍ - 51, കാസര്‍കോഡ് - 18, കൊല്ലം - ഒന്ന്, കോഴിക്കോട് - 67, പാലക്കാട് - ഏഴ്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - അഞ്ച്, വയനാട് - അഞ്ച് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗോവയിലേയ്ക്കുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.

12.50 ന് ആദ്യ സംഘം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു.

മുഴുവന്‍ യാത്രക്കാരേയും എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. വിമാനത്തില്‍ നിന്നിറങ്ങിയ യാത്രക്കാരുടെ ചെറു സംഘങ്ങള്‍ക്കെല്ലാം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് - കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനഎന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, തുടര്‍ ചികിത്സയ്ക്കെത്തിയവര്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

എട്ട് പേരെ ആശുപത്രികളിലേക്ക് മാറ്റി 

ബഹ്റിനില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാല് പേര്‍ക്ക്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.

കോവിഡ് കെയര്‍ സെന്ററുകളില്‍ 92 പേര്‍

ബഹ്റിനില്‍ നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മലപ്പുറം ജില്ലയിലെ 13 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റിയ നാല് പേരും മലപ്പുറം സ്വദേശികളാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍, കാസര്‍കോഡ് ജില്ലയിലെ ആറ് പേര്‍, കോഴിക്കോട് ജില്ലയിലെ 40 പേര്‍, പാലക്കാട് ജില്ലയിലെ മൂന്ന് പേര്‍, തൃശൂര്‍ ജില്ലയിലെ രണ്ട് പേര്‍ എന്നിവരെ അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.