ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലേക്കുള്ള മൂന്നാമത്തെ പ്രത്യേക വിമാനം ഇന്ന്(മെയ് 11)

post

രാത്രി 11.20 ന് എത്തുന്ന വിമാനത്തില്‍ 184 യാത്രക്കാര്‍

മലപ്പുറം : കോവിഡ് 19 ആശങ്കകള്‍ക്കിടെ ഗള്‍ഫില്‍ നിന്നും കരിപ്പൂരിലേക്കുള്ള മൂന്നാമത്തെ പ്രത്യേക വിമാനം ഇന്നെത്തും. ബഹ്റിനില്‍ നിന്ന് രാത്രി 11.20 ന് എത്തുന്ന വിമാനത്തില്‍ 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഇവരെ സ്വീകരിക്കാനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള ക്രമീകരണങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ബഹ്റിനില്‍ നിന്നുള്ള സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേരുമുണ്ട്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരും അടിയന്തര ചികിത്സാര്‍ത്ഥം 18 പേരുമാണ് വരുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തുന്നത്. എറണാകുളം - ഒന്ന്, കണ്ണൂര്‍ - 51, കാസര്‍കോഡ് - 18, കൊല്ലം - ഒന്ന്, കോഴിക്കോട് - 67, പാലക്കാട് - ഏഴ്, പത്തനംതിട്ട - ഒന്ന്, തൃശൂര്‍ - ആഞ്ച്, വയനാട് - അഞ്ച് എന്നിങ്ങനെയാണ് ഇന്ന് രാത്രി കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

പ്രവാസികളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹന സൗകര്യങ്ങള്‍ വിമാനത്താവള പരിസരത്തു തന്നെ സജ്ജമാക്കുന്നുണ്ട്. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും  https://forms.gle/Cjo7TKuUU3MgdJeZ8  എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം.  

ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. വിമാനത്താവളത്തിനകത്ത് സി.ഐ.എസ്.എഫും പുറത്ത് പൊലീസും കര്‍ശന സുരക്ഷയൊരുക്കും.