രണ്ട് വിമാനങ്ങളിലായി മലപ്പുറം സ്വദേശികളായ 91 പ്രവാസികള്‍ തിരിച്ചെത്തി

post

വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നത് 41 പേര്‍

മലപ്പുറം : കോവിഡ് 19 വ്യാപനം ഗള്‍ഫ് നാടുകളില്‍ ആശങ്കയേറ്റുമ്പോള്‍ ജന്മനാടിന്റെ തണലിലേയ്ക്ക് പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ രണ്ട് വിമാനങ്ങളില്‍ ആദ്യ ദിവസം ജില്ലയിലേയ്ക്ക് തിരിച്ചെത്തിയത് 91 പ്രവാസികളാണ്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് ഇവരെല്ലാം. രണ്ട് വിമാനങ്ങളിലായി എത്തിയവര്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം പ്രത്യേക നിരീക്ഷണം ആരംഭിച്ചു.

ദുബായില്‍ നിന്നുള്ള സംഘത്തില്‍ മലപ്പുറം സ്വദേശികളായ 68 പേര്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദബിയില്‍ നിന്നുള്ള 23 പേര്‍ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് എത്തിയത്. കരിപ്പൂരെത്തിയ 68 പേരില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തുടരുന്നയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചുമയുണ്ടായിരുന്ന മറ്റൊരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 41 പേരാണ് കോവിഡ് കെയര്‍ സെന്ററുകളിലുള്ളത്. ഇതില്‍ 37 പേരെ കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലും കൊച്ചിയില്‍ നിന്നെത്തിയ 23 പേരില്‍ നാല് പേരെ കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലും പ്രത്യേക നിരീക്ഷണത്തിലാക്കി. ജില്ലയിലെത്തിയ പ്രവാസികളില്‍ 31 പേരാണ് വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍ കഴിയുന്നത്.