പ്രവാസികളെ സ്വീകരിക്കാന്‍ ജില്ല ഒരുങ്ങി

post

യു പിയിലേക്കുളള വണ്ടി മെയ് 8 ന്, 9 ന് ഒഡീഷയിലേക്കും ; 12000 നിരീക്ഷണ മുറികള്‍ സജ്ജം

തൃശൂര്‍ : സംസ്ഥാനത്ത് പുറത്ത് കഴിയുന്ന മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ അവരെ നിരീക്ഷണത്തിലാക്കാനുളള മുഴുവന്‍ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള അപേക്ഷകളിന്മേല്‍ ഇത് വരെ 260 പാസുകള്‍ നല്‍കി കഴിഞ്ഞു. 2800 പാസുകള്‍ക്കുളള അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. ഒരു ദിവസം 500 എന്ന തോതിലാണ് പാസ് അനുവദിക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചു. ഇങ്ങനെ വരുന്നവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കും. വിദേശരാജ്യങ്ങളില്‍ നിന്നുളള മലയാളികള്‍ വരുന്ന ആഴ്ച മുതല്‍ എത്തുമെന്നാണ് ധാരണ. 47500 പേരാണ് ഇത് വരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. 15 ഫ്ളൈറ്റുകളാണ് ഇവര്‍ക്കായി ഒരുക്കിയത്. ആദ്യആഴ്ച 3800 പേരാവും കേരളത്തിലെത്തുക. ഇതില്‍ 500 പേര്‍ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് 12000 മുറികള്‍ ഒരുങ്ങി കഴിഞ്ഞു. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, വളണ്ടിയര്‍മാര്‍, ആയൂര്‍വേദ ഡോക്ടര്‍മാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. അതത് തഹസില്‍ദാര്‍മാര്‍ക്കാണ് കമാണ്ടിംഗ് ഓഫീസറുടെ ചുമതല. പ്രവാസി മലയാളികളുടെ വരവ് ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പ്രവര്‍ത്തനനിരതമാണ്.

റോഡ്, റെയില്‍, കപ്പല്‍, വിമാനം എന്നിവ വഴിയെത്തുന്നവരുടെ വിവരങ്ങളറിയാന്‍ ജില്ലാ കളക്ടറേറ്റില്‍ പ്രത്യേകമായി 5 ഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ഇവ അടുത്തദിവസം പ്രസിദ്ധീകരിക്കും. ജില്ലയിലെത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാവും സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.

ട്രെയിന്‍മാര്‍ഗ്ഗം ജില്ലയിലെത്തുന്നവര്‍ക്കായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. പോക്കും വരവും പ്രത്യേക വഴികളിലൂടെ പരിമിതപ്പെടുത്തുമെന്നും പ്രത്യേക ആരോഗ്യ പരിശോധന സൗകര്യം വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ച് പോകാനുളള സൗകര്യങ്ങളും തുടരുന്നു. മെയ് 8 ന് ഉത്തര്‍പ്രദേശിലേക്കും 9 ന് ഒറീസയിലേക്കും തൃശൂരില്‍ നിന്നും തീവണ്ടികള്‍ പുറപ്പെടും. ഉത്തര്‍പ്രദേശിലേക്കുളള വണ്ടിയില്‍ 600 പേര്‍ക്കാവും പ്രവേശനം. ബംഗാള്‍ സര്‍ക്കാരുമായി തുടരുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ബംഗാളിലേക്കും വണ്ടി ഏര്‍പ്പെടുത്തും. ആരോഗ്യ പരിശോധന മറ്റ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാവും അതിഥി തൊഴിലാളികളെ തിരിച്ചയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വ്യക്തമാക്കി.