ഭിന്നശേഷിക്കാര്‍ക്കായി ടെലി-റിഹാബിലിറ്റേഷന്‍ സംവിധാനം ആരംഭിക്കുന്നു

post

കണ്ണൂര്‍ : ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ തുടര്‍ പരിശീലനവും ചികിത്സയും ഉറപ്പു വരുത്തുന്നതിനായി ടെലി-റിഹാബിലിറ്റേഷന്‍ സംവിധാനം ആരംഭിക്കുന്നു.  വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട്  കണ്ണൂര്‍  ജില്ലാ സാമൂഹ്യനീതി  വകുപ്പിന്റെയും സിഡിഎംആര്‍പിയുടെയും നേതൃത്വത്തിലാണ്  ടെലി റിഹാബിലിറ്റേഷന്‍ ടീമിനെ തയ്യാറാക്കിയിരിക്കുന്നത്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേര്‍സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഇനിനായി നിയോഗിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ  സംവിധാനം വഴി ഫോണ്‍ മുഖേന തെറാപ്പിസ്റ്റുകളുമായി ആശയവിനിമയം നടത്താന്‍ സാധിക്കും. കുട്ടിയുടെ ശാരീരീക ൃമാനസിക അവസ്ഥയും തെറാപ്പിയുടെ ആവശ്യകതയും മനസിലാക്കി തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൈമാറും. തെറാപ്പിയുടെ തുടര്‍ച്ച രക്ഷിതാക്കള്‍ തന്നെ ഉറപ്പു വരുത്തേണ്ടതാണ്.

 കൂടാതെ ഓട്ടിസം, എഡിഎച്ച്ഡി, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, സംസാര പ്രശ്നങ്ങള്‍, പഠന പ്രശ്നങ്ങള്‍ എന്നിവ നേരിടുന്ന കുട്ടികള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെ കഴിയുന്നത് കൊണ്ടുണ്ടാകാവുന്ന സ്വഭാവ-പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദ്ദേശങ്ങളും ഫോണ്‍ വഴി ലഭ്യമാക്കും.

കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് നല്‍കാന്‍ കഴിയുന്ന പരിശീലനം വ്യക്തമാക്കുന്ന മാര്‍ഗരേഖകളും വ്യത്യസ്ത വീഡിയോകളും രക്ഷിതാക്കള്‍ക്ക് നല്‍കും.  തെറാപ്പി ആവശ്യമുള്ള കുട്ടികളുടെ വിവരം കുട്ടിയുടെ പേര്, വയസ്, ഡയഗ്നോസിസ്, സ്‌കൂള്‍, ആവശ്യമായ സേവനങ്ങള്‍ എന്ന ക്രമത്തില്‍ 9447760887 എന്ന നമ്പറില്‍ വാട്സ് അപ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447760887, 9446855765, 9810163896.