വിവിധ മേഖലകളിലെ 254 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു

post

തൃശൂര്‍:  ജില്ലയില്‍ നിലവില്‍ വീടുകളില്‍ 934 പേരും ആശുപത്രികളില്‍ 13 പേരും ഉള്‍പ്പെടെ ആകെ 947 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴ് പേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി മൂന്ന് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച 19 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 1290 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. അതില്‍ 1259 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 31 സാമ്പിളിന്റെ ഫലം ലഭിക്കാനുണ്ട്.

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിള്‍ പരിശോധന ഊര്‍ജിതപ്പെടുത്തുന്നതിനോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ 254 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍, പോലീസുകാര്‍, ശക്തന്‍ മാര്‍ക്കറ്റിന്റെ കച്ചവടക്കാര്‍, റേഷന്‍ കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍, കോവിഡ് ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രികളിലെ ജീവനക്കാര്‍, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ അയക്കുന്നതിന് പുറമെയാണിത്.

ഞായറാഴ്ച 211 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്‍ നമ്പറുകളിലേക്ക് വന്നിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി പരിശീലനം സിദ്ധിച്ച സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച 24 പേര്‍ക്ക് കൗണ്‍സലിംഗ് സേവനം നല്‍കാനായി. ഞായറാഴ്ച ശക്തന്‍ മാര്‍ക്കറ്റില്‍ ചരക്കുവാഹനങ്ങളിലെത്തിയ ലോറി ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും മറ്റും അടക്കം 48 പേരെയും മത്സ്യമാര്‍ക്കറ്റിലെത്തിയ 59 പേരെയും ബസ്സ്റ്റാന്‍ഡിലെ പഴം മാര്‍ക്കറ്റിലെത്തിയ 61 പേരെയും സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.