തൃശൂരില്‍ നിന്നുള്ള ആദ്യ അതിഥി തൊഴിലാളി സംഘം ട്രെയിനില്‍ യാത്രയായി

post

തൃശൂര്‍: തൃശൂരില്‍ നിന്നും ബീഹാറിലേക്കുള്ള ആദ്യ ട്രെയിന്‍ ഞായറാഴ്ച (മെയ് 4 ) വൈകീട്ട് 5.15 ഓടെ യാത്ര തിരിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളായ 1143 പേരാണ് കോവിഡ് 19 ലോക് ഡൗണ്‍ ഇളവിന്റെ ഭാഗമായി ജന്മദേശത്തേക്ക് യാത്ര തിരിച്ചത്. കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ കുടുംബാംഗങ്ങളോടൊത്തായിരുന്നു പലരുടേയും മടക്കയാത്ര. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഗവ. ചീഫ് വിപ്പ് അഡ്വ..കെ രാജന്‍, ടി.എന്‍ പ്രതാപന്‍ എം.പി, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, ഡി.ഐ.ജി എസ് സുരേന്ദ്രന്‍, ജില്ല പൊലീസ് മേധാവികളായ ആര്‍.ആദിത്യ, കെ.പി.വിജയകുമാരന്‍, മറ്റ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തൊഴിലാളികളെ യാത്രയാക്കാനെത്തി.

കൃത്യമായ ആസുത്രണമാണ് തൊഴിലാളികളുടെ തിരിച്ച് പോക്കിന് ജില്ലാ ഭരണകൂടം നടത്തിയത്. വൈകീട്ട് 5 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ വലിയ കാലതാമസമില്ലാതെ 5.15ന് തന്നെ പുറപ്പെടാനായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസാദ്, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.ആര്‍ രജീഷ് എന്നിവര്‍ക്കായിരുന്നു യാത്രയുടെ എകോപന ചുമതല. അതിരാവിലെ തന്നെ ലേബര്‍ ക്യാമ്പുകളിലും മറ്റ് താമസ സ്ഥലങ്ങളിലുമെത്തി തൊഴിലാളികളെ യാത്രാ സജ്ജരാക്കുന്നതില്‍ ജില്ലയിലെ പൊലീസ് സംവിധാനവും മുഖ്യ പങ്ക് വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 30 കെ.എസ്.ആര്‍.ടി.സി ബസ്സുകളിലാണ് തൊഴിലാളികളെ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. രാവിലെ മുതല്‍ ക്യാമ്പുകളില്‍ ആരംഭിച്ച രജിസ്ട്രേഷനും ആരോഗ്യ പരിശോധനയും ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്ന് പട്ടികയനുസരിച്ച് ഉദ്യോഗസ്ഥര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. തൊഴിലാളികള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ വച്ച്  ടിക്കറ്റ് കൈമാറി. കുപ്പിവെള്ളം, ലഘുഭക്ഷണം, മാസ്‌ക് എന്നിവയും നല്‍കി. എല്ലാവരേയും സാനിറ്റൈസ് ചെയ്തതിന് ശേഷമാണ് പ്ലാറ്റ്ഫോമിലേക്ക് കടത്തിവിട്ടത്. ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്. പൊലീസ് സഹായത്തോടെ കൃത്യമായി ശാരീരിക അകലം പാലിച്ച് വരിവരിയായാണ് തൊഴിലാളികളെ കടത്തിവിട്ടത്. തുടര്‍ന്ന് വൈകീട്ട്. 5.15 ന് ട്രെയിന്‍ തൃശൂര്‍ സ്റ്റേഷന്‍ വിട്ടു.സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദി തൊഴിലാളികള്‍ മറച്ചുവെച്ചില്ല. യാത്ര പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയും അതിന് നേതൃത്വം നല്‍കിയ ജില്ലാ ഭരണ കൂടത്തേയും മന്ത്രി എ.സി.മൊയ്തീന്‍ അഭിനന്ദിച്ചു. ഇളവുകളെ ലാഘവ ബുദ്ധിയോടെ കാണരുതെന്നും കോവിഡ് 19 പ്രതിരോധത്തില്‍ സ്വയം സ്വീകരിക്കേണ്ട കരുതലുകള്‍ എല്ലാവരും തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.