പീച്ചി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് മേയര്‍ സന്ദര്‍ശിച്ചു

post

തൃശൂര്‍ : പീച്ചിയിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ മൂന്ന് ദിവസം കോര്‍പ്പറേഷന്‍ പരിധിയില്‍ കുടിവെള്ളത്തില്‍ നിറമാറ്റം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മേയറുടെ നേതൃത്വത്തില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിയത്.62 വര്‍ഷം പഴക്കമുളള പീച്ചി ഡാം റിസര്‍വോയറില്‍ ചെളി അടഞ്ഞ് ഇരുമ്പിന്റെ അംശം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും വേനലില്‍ വെളളം കുറയുമ്പോള്‍ അടിത്തട്ടിലെ ഇരുമ്പിന്റെ അംശം വെളളത്തില്‍ കലരുന്നതാണ് നിറം മാറ്റത്തിന് കാരണമെന്നും വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രേഷ്മ പറഞ്ഞു. പീച്ചിയിലെ 2 ട്രീറ്റ്മെന്റ് പ്ലാന്റുകളും വൃത്തിയാക്കുന്ന നടപടി തുടരുകയാണെന്നും തേക്കിന്‍കാട് മൈതാനത്തെ ടാങ്കുകള്‍ കൂടി വൃത്തിയാക്കുന്നതോടെ നിറമാറ്റ പ്രശ്നം പരിഹാരിക്കാനാവുമെന്നും അവര്‍ പറഞ്ഞു. 36, 14.5 എംഎല്‍ഡി പ്ലാന്റുകളാണ് പീച്ചിയില്‍ വൃത്തിയാക്കുന്നത്.

ഇടയ്ക്കിടയ്ക്ക് വരുന്ന നിറമാറ്റം പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ 20 എം.എല്‍.ഡിയുടെ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഫ്ളോട്ടിംഗ്, പമ്പിംഗ് സിസ്റ്റവും വൈകാതെ പ്രാവര്‍ത്തികമാവും. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി., സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എല്‍. റോസി, ജോണ്‍ ഡാനിയേല്‍, കരോളി ജോഷ്വ, ഡി.പി.സി. അംഗം വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ എം.എസ്. സംപൂര്‍ണ, അനൂപ് കരിപ്പാല്‍, കെ. മഹേഷ്, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ സന്ദീപ്, അസി.എഞ്ചിനീയര്‍ ജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.