പുലര്‍ച്ചെ വില്‍പ്പനയ്‌ക്കെത്തിച്ച 500 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു

post

തൃശൂര്‍ : കയ്പമംഗലത്ത് മൂന്നുപീടിക ഫിഷ് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വില്പനക്കായി കൊണ്ടുവന്ന 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പും, ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്. ചൂര, വങ്കട, തിലോപ്പിയ ഇനത്തില്‍പ്പെട്ട പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വില്പനക്കെത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരക്കാണ് മത്സ്യ മാര്‍ക്കറ്റില്‍ ഉദ്യാഗസ്ഥര്‍ പരിശോധന നടത്തിയത്. അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ് ഇവ. പിടിച്ചെടുത്ത മീന്‍ ഉദ്യാഗസ്ഥര്‍ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസര്‍ കൃഷ്ണപ്രിയ, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി എം അന്‍സില്‍, സുരേഷ് ബാബു, കയ്പമംഗലം എസ് ഐ സുബിന്ദിന്റെ നേതൃത്വതിലുള്ള പോലീസ് സംഘം എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഓഫീസര്‍ കൃഷ്ണപ്രിയ പറഞ്ഞു.