ജല സ്രോതസുകളുടെമാപ്പിങ്ങുമായി ഹരിത കേരളം മിഷന്‍

post

തൃശൂര്‍ : ഹരിത കേരളം മിഷന്‍, ഐ ടി മിഷന്റെ സഹായത്തോടെ ജില്ലയിലെ നീര്‍ച്ചാലുകളുടെയും തോടുകളുടെയും ക്വാറികളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും മാപ്പിങ് നടത്തുന്നു. ജൂണ്‍ മാസത്തിന് മുന്‍പായി മാപ്പിങ് പൂര്‍ത്തിയാകും. ജലസ്രോതസ്സുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇതോടെ കൈവരുമെന്നാണ് പ്രതീക്ഷ.

ലോക്ക് ഡൗണ്‍ സമയത്ത് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായത്താലാണ് മാപ്പിങ് പൂര്‍ത്തിയാക്കുന്നത്. ഇതിനകം ജില്ലയില്‍ ഒന്‍പത് പേര്‍ക്കാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ഇവര്‍ മാപ്പ് തയ്യാറാക്കല്‍ ആരംഭിച്ചു കഴിഞ്ഞു.

ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് സഹായത്താല്‍ 43 വിഭാഗങ്ങളായി തിരിച്ചാണ് ജില്ലയില്‍ മാപ്പിങ് നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളായി ഫയലുകള്‍ കൈകാര്യം ചെയ്യും. ജില്ലയിലെ ജല സ്രോതസ്സുകളുടെയും മറ്റും വിവരങ്ങള്‍ ഇനം തിരിച്ചുള്ള ഉപഗ്രഹ ചാനല്‍ ചിത്രങ്ങള്‍ ഐ ടി മിഷനില്‍ ലഭ്യമാണ്.പുഴകളും നീര്‍ച്ചാലുകളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതില്‍ പിങ്ക് വരകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടി ജല സ്രോതസ്സുകള്‍ കണ്ടുപിടിച്ച് വ്യക്തത വരുത്തുകയാണ് പ്രാഥമികമായി ചെയ്യുന്നത്. മാപ്പിങ് ചെയ്യുമ്പോള്‍ പുഴകളും നീര്‍ച്ചാലുകളും റോഡ് മുറിച്ച് കടക്കുകയാണെങ്കില്‍ അത്തരം വിവരവും മാപ്പില്‍ രേഖപ്പെടുത്തും.

മാപ്പിങ് പൂര്‍ത്തിയായാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാനാണ് ജില്ലാ ഹരിത കേരളം മിഷന്റെ തീരുമാനം. ഇതിലൂടെ ഹരിത കേരളം മിഷന്റെ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പുഴ നവീകരണ കാമ്പയിനും പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.വരള്‍ച്ച സമയത്ത് ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, ആഴം കൂട്ടല്‍ എന്നിവ നടത്തി അവ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തി അടുത്ത പ്രളയ കാലത്തെ തടയാനാകും എന്നാണ് ഹരിത കേരളം മിഷന്‍ പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ പറഞ്ഞു.