അതിഥി തൊഴിലാളികള്‍ക്ക് 1,90,936 ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തു

post

മലപ്പുറം: കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 1,90,936 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 28) 3,503 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ. എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു.

രണ്ടാം ഘട്ടം: നിലമ്പൂര്‍ - 740

മൂന്നാം ഘട്ടം: ഏറനാട് - 22, പെരിന്തല്‍മണ്ണ - 397

നാലാം ഘട്ടം: കൊണ്ടോട്ടി - 1,019, തിരൂര്‍ - 575, പൊന്നാനി - 750

സാമൂഹിക അടുക്കളകളില്‍ നിന്ന് 5,866 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 28) 6,618 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 5,866 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. 2,486 പേര്‍ക്ക് അത്താഴവും 522 പേര്‍ക്ക് പ്രാതലും ഇന്നലെ  വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 3,454 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 3,149 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 336 പേര്‍ക്ക് പ്രാതലും 1,899 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,164 ഉച്ചഭക്ഷണ പൊതികളില്‍ 2,717 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 186 പേര്‍ക്ക് പ്രാതലും 587 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.