ഇന്ന് നാല് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4 പേര്‍ക്ക് രോഗമുക്തി

post

ഇനി ചികിത്സയിലുള്ളത് 123 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 359

പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ വിദേശത്തു നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും രണ്ടു പേരുടെ വീതം പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 359 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,773 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 20255 പേർ വീടുകളിലും 518 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 151 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 23,980 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 23,277 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇന്ന് സ്ഥിരീകരിച്ചവരില്‍ 3 പേരുടെ ഫലം ഇതില്‍ നിന്നുള്ളതാണ്. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 100 ആയി.