മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണം: ഒരുക്കങ്ങള്‍ അതിവേഗത്തില്‍

post

തൃശൂര്‍ : ലോക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തയ്യാറെടുപ്പ് അതിവേഗത്തില്‍. നാട്ടിലേക്ക് വരുന്നവരുടെ രജിസ്ട്രേഷന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് നേരത്തെ ആരംഭിച്ച ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതമാക്കിയത്. ഇത് സംബന്ധിച്ച് പ്രത്യേക അവലോകനം യോഗം ഡെപ്യൂട്ടി കളക്ടറും നോഡല്‍ ഓഫീസറുമായ കെ മധുവിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആയുഷ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യോമഗതാഗതം തുറന്നാല്‍ വയോജനങ്ങള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍, ജയില്‍മോചിതര്‍, വിസാ കാലാവധി തീര്‍ന്നവര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക.

തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വരുന്ന തിയ്യതിയും സംബന്ധിച്ച അന്തിമവിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പുതന്നെ പരമാവധി സജ്ജീകരണങ്ങള്‍ ഒരുക്കും. തിരിച്ചെത്തുന്ന പ്രവാസികളില്‍ അസുഖ ലക്ഷണങ്ങളുള്ളവരെ എയര്‍പോട്ടില്‍നിന്നും നേരിട്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. ഇതിനാവശ്യമായ ഇടം കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കും. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തും. സ്വകാര്യ ഹോട്ടല്‍ മുറികള്‍, റിസോര്‍ട്ടുകള്‍, കോളേജ് ഹോസ്റ്റലുകള്‍ എന്നിവിടങ്ങള്‍ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. കണ്ടെത്തിയ ഇടങ്ങളില്‍ ശുചിമുറികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാകും ഏറ്റെടുക്കല്‍ നടപടികള്‍. പെയ്ഡ്, അണ്‍പെയ്ഡ് വിഭാഗങ്ങളായി തരം തിരിച്ചാണ് പാര്‍പ്പിടങ്ങള്‍ പ്രവാസികള്‍ക്ക് അനുവദിക്കുക.

അര്‍ധസര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, മതസംഘടനകള്‍ എന്നിവയുടെ സേവനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. ഏഴ് താലൂക്കുകളിലെ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്